Saturday, February 8, 2020

സ്മൃതിചിത്രങൾ -

 മീനത്തിലെ കത്തുന്ന ചൂടിൽ നിന്നും പടിപ്പുര കടന്ന്   വരാന്തയിലേക്ക് കയറിയപ്പോൾ വല്ലാത്ത ആശ്വാസമായി. പതിവായി പോലെ വരാന്തയിലെ ചാരു  കസാലയിൽ കണ്ണടച്ചിരുന്ന് ഗഹനമായ ഏതോ ഒരു പാഠഭാഗം ലളിതമായി വുവരിച്ച് കൊടുക്കുന്നു. അടഞ്ഞ കണ്ണുകൾ, സൗമ്യവും സ്ഫുടവുമായ ശബ്ദം  കേട്ടുനിൽക്കുമ്പോൾ സമയം പോവുന്നതറിയില്ല.  അനക്കം കേട്ടത് കൊണ്ടാവാം കണ്ണുതുറന്ന് ഒരു ചെറു പുഞ്ചിരി. പതുക്കെ എഴുനേറ്റ്  അടുത്തെത്തി കുശലാന്വേഷണം.

'അകത്തേക്ക് ചെല്ലാം ചായയോ സംഭാരോ എന്താച്ചാൽ ആവാം .'

ഞാൻ അകത്തേക്ക്‌ നടക്കുമ്പോൾ അദ്ദേഹം വീണ്ടും നിറുത്തിയേടത്തുന്നും തുടരുന്നു.

******

ഉച്ചയൂണ് കഴിഞ്ഞു വരാന്തയിൽ ഉലാത്തുമ്പോൾ ഓരോന്ന് ചോദിക്കുന്നുണ്ട്.  ജോലിയെ പറ്റി , ഏട്ടന്മാരെപ്പറ്റി എല്ലാവരെയും നല്ല ഓർമ്മയാണ്.  ഇടക്കിടക്ക് ഒരൽപം നിശ്ശബ്‌ദ . അദ്ദേഹത്തോടു സംസാരിച്ചിരിക്കുമ്പോൾ  സമയം പോവുന്നത് അറിയില്ല . അല്പം സന്ദേഹത്തോടെ ഞാൻ പറഞ്ഞു

 "എനിക്ക് സംസ്‌കൃതം പഠിക്കണമെന്നുണ്ട് '

നടത്തം നിർത്താതെ മറുചോദ്യം 

"എന്തെ ഇപ്പൊ ങ്ങനെ തോന്നാൻ?"

 പത്തുവരെ പഠിച്ചു പിന്നെ തരായില്ല  എന്റെ മറുപടി 

"താനിപ്പോ ബോംബെയിലല്ലേ ജോലിയൊക്കെയായി ?"

അതെ  പക്ഷെ ഇപ്പോൾ തോന്നുന്നു സംസ്‌കൃതം പഠിക്കണമെന്ന്  - ഉറപ്പിച്ചുള്ള എന്റെ മറുപടി.

"ആട്ടെ അപ്പോ എങ്ങിനെയാവാമെന്നാ താൻ കരുതണ് ?"

ജോലി രാജിവെച്ചു തിരിച്ചു വരാമെന്നാ വിചാരിക്കുന്നത് 

ആലോചനയുടെ ചെറിയ ഇടവേളക്കു ശേഷം വീണ്ടും സൗമ്യമായിത്തന്നെ  "പഠിക്കാനുള്ള ആഗ്രഹം നല്ലത് തന്നെ. പക്ഷെ ഇന്നത്തെ കാലത്ത് കിട്ടിയ ജോലി വേണ്ടെന്ന് വെക്കണോ ? ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ? കലശലായ മോഹമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും പഠിക്കാം "

ജോലിചെയ്ത് അതെത്രത്തോളം പറ്റു മെന്ന്  എനിക്കറിയില്ല -  വീണ്ടും എന്റെ ആശങ്ക .

"ആട്ടെ ഒരു കാര്യം ചെയ്യൂ എരനെല്ലൂർ ഭാരത ഷാരടിയെ ഒന്ന് കണ്ടുനോക്കു. സംസ്‌കൃത ഭാഷയുടെ പ്രചാരണത്തിനായി നല്ലോണം പ്രവർത്തിക്കുന്ന ആളാ . ചില പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അതൊന്നു കണ്ട് ശരിയാവൊന്നു നോക്കാം "

എൻറെ മുഖത്തെ തൃപ്തിയില്ലായ്മ കൊണ്ടാവാം അദ്ദേഹം വീണ്ടും പറഞ്ഞു "ഒരു തുടക്കായി കരുതിയാ മതി . ജോലിയൊക്കെ വേണ്ടാച്ച് തുടങ്ങി വേണ്ടപോലെ ആയില്ലെങ്കിലോ? പിന്നെ കൂടുതൽ പഠിക്കണമെന്നു തോന്നിയാൽ ഇവിടെയോ തൃശ്ശൂർ ഏട്ടന്റെ അടുത്തോ ആവാം. ഇപ്പോഴെന്തായാലും ഭരത ഷാരടി യെ കാണു  എന്നിട്ടു ബാക്കി തീരുമാനിച്ചാൽ മതി."

നടത്തത്തിനു വിരാമമായി വീണ്ടും ചോദ്യം "ഉച്ച വിശ്രമം പതിവുണ്ടോ?"

ഇല്ല. കൊടുമുണ്ടെ ഒന്ന് പോണം - ഞാൻ തിരക്കു കൂട്ടി 

"വെയിലറിയിട്ടു പോരെ "

കൊടുമുണ്ട പോയി സന്ധ്യക്ക് മുന്നേ പാലക്കാട്ടെത്തണം 

"ആട്ടെ എന്നാൽ അങ്ങനെയാവട്ടെ. തിരിച്ചു ബോംബെക്ക്  പോണെനു മുന്നെ ഭാരത ഷാരടിയെ കാണാൻ മറക്കണ്ട "

യാത്രപറഞ്ഞിറങ്ങാൻ നേരം വീണ്ടും "ചില്വനം വല്ലതും കയ്യിലുണ്ടോ ? മടിക്കാതെ പറയണം" - എന്നും യാത്ര പറയുമ്പോൾ എല്ലാവരോടുമുള്ള സ്‌നേഹാന്വേഷണം .

ഒരു ചിരി മറുപടിയായി പതുക്കെ ഞാൻ മീനച്ചൂടിലേക്ക് 

*****

ഗുരു വിദ്യ മാത്രം പകർന്നു നൽകുന്നയാളല്ല മറിച്ച് ശിഷ്യരുടെ ജീവിതം കെട്ടിപ്പടുക്കാൻ സമഗ്രമായ കാഴ്ചപ്പാടുള്ള ആളായിരിക്കണം . അത്തരം ഒരു ഗുരുനാഥനായിരുന്നു പണ്ഡിതരത്നം കൊടിക്കുന്നത് പിഷാരത്ത് അച്യുത പിഷാരടി. സംസ്‌കൃത ഭാഷാ പഠനത്തിനായി ധാരാളം കുട്ടികൾ ആ വരാന്തയിൽ വന്നിരുന്ന് അറിവിന്റെ പടവുകൾ കയറി ഉന്നതങ്ങളിൽ എത്തിയിരിക്കുന്നു. നിസ്വാർത്ഥ സേവനമായാണ് അദ്ദേഹം കുട്ടികൾക്കായി സമയം നീക്കിവെച്ചിരുന്നത് . പാണ്ഡിത്യത്തിന്റെ ഉന്നതങ്ങളിലും ലളിതമായി ഒറ്റമുണ്ടും ചുറ്റി പുറംലോകത്തെ തന്റെ തട്ടകത്തിലേക്ക് ഒതുക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത് .  പുന്നശ്ശേരി കളരിയിൽ നിന്നും സംസ്‌കൃതം പഠിച്ച മലയാളാധ്യാപകനായി വിരമിക്കും വരെ. 108 വയസ്സ് വരെ മുടങ്ങാതെ സംസ്‌കൃതം പഠിപ്പിക്കുമായിരുന്നു അദ്ദേഹം. തികച്ചും നിഷ്കാമകർമ്മിയായ ഗുരുനാഥൻ. ഒരിക്കൽ പ്പോലും ദേഷ്യപ്പെട്ടോ അമിതമായി സന്തോഷം പ്രകടിപ്പിക്കുന്നതോ കണ്ടിട്ടില്ല. ഒരാളെപ്പോലും ദുഷിച്ച ഒരു  വാക്കുപോലും പറഞ്ഞു കേട്ടിട്ടില്ല. ഇതിൽപ്പരം സാത്വികാനായി ഒരാൾക്കെങ്ങിനെ ജീവിക്കാനാകും? ലോകം മുഴുവൻ പഠിക്കേണ്ടതാണ് അദ്ദേഹത്തിന്റെ ജീവചരിത്രം പ്രത്യേകിച്ചും അധ്യാപകർ. ഗുരു എന്ന വാക്കിന് മറ്റോരു  പര്യായമായി നിസ്സംശയം പറയാം - കൊടിക്കുന്നത്ത് അച്യുത പിഷാരടി .

ഭാഷയുടെയും ജീവിതത്തിൻറെയും പാഠങ്ങളും പാഠഭേദങ്ങളും ഇന്നും ആ വരാന്തയിൽ മുഴങ്ങുന്നുണ്ടാവാം. അദ്ദേഹത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങളുടെ മരിക്കാത്ത ഓർമ്മകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ബാക്കിയാവുന്നത് ഒരു വരിമാത്രം - പരോപകാരാർത്ഥമിദം ശരീരം - അതെ ആത്മാവ്  ആ ശരീരം ഉപേക്ഷിച്ചു പഞ്ചഭൂതങ്ങളിൽ വിലയിച്ചിരിക്കാം . 

ആ ദീപ്ത സമരണക്കുമുന്നിൽ പ്രണാമം .
 
 

No comments: