Friday, July 20, 2007

വ്യക്തിചിത്രങ്ങള്‍ - പി. കുഞ്ഞിരാമന്‍ നായര്‍

കവിയുടെ കാല്‍പ്പാടുകള്‍ തേടി

ജീവിതത്തിന്റെ വലിയൊരളവ്‌ നിത്യകന്യകയെത്തേടി നടന്ന നിത്യകാമുകന്‍...
കണ്ടും പ്രണയിച്ചും മതിവരാതെ, രാപ്പകലില്ലാതെ, കാലദേശങ്ങളില്ലാതെ അലഞ്ഞവന്‍...
കൈ നിറയെ പണമുണ്ടായിട്ടും കയ്യിലൊന്നും ബാക്കിയില്ലാത്ത ഓട്ടക്കയ്യന്‍...
വിശേഷണങ്ങള്‍ക്ക്‌ വിരാമമില്ല. മലയാളത്തിന്റെ പ്രിയകവി കുഞ്ഞിരാമന്‍ നായര്‍ ഇതെല്ലാമായിരുന്നു. പി എന്ന ഒറ്റ അക്ഷരത്തില്‍ പ്രസിദ്ധനായ കവി.

ഒരു നൂറ്റാണ്ടുമുമ്പ്‌ കാസര്‍കോട്‌ ജില്ലയിലെ കാഞ്ഞങ്ങാടാണ്‌ ആ നക്ഷത്രമുദിച്ചത്‌. പട്ടാമ്പി സംസ്കൃത കോളേജില്‍ പഠിക്കുന്നതിനിടക്ക്‌ പഠിപ്പു നിര്‍ത്തി ദേശാടനത്തിനിറങ്ങി. വളരെച്ചെറുപ്പം മുതലേ കുഞ്ഞിരാമന്‍ കവിതകളെഴുതിയിരുന്നു. ആദ്യമെല്ലാം ഭക്തിയായിരുന്നു പ്രതിപാദ്യമെങ്കില്‍, കാലത്തിനൊപ്പം പ്രകൃതിയും മനുഷ്യമനസ്സുകളുടെ ആത്മാവായ കാല്‍പനികതയും സ്വാതന്ത്ര്യ സമരകാലത്ത്‌ സാമൂഹിക അവസ്ഥകളും എല്ലാം കവിയുടെ കവിതകളില്‍ വന്നു നിറഞ്ഞു. ഒരിക്കലും ശാന്തമാവാത്ത മനസ്സായിരുന്നു കവിയുടേത്‌. ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക്‌ അവസാനിക്കാത്ത യാത്ര.. അനുഭവങ്ങളുടെ ചൂടു തേടി. പലയിടത്തും സംബന്ധങ്ങളും അസംബന്ധങ്ങളും ഒക്കെയുണ്ടായി. അവര്‍ക്കാര്‍ക്കും കവി ആഗ്രഹിച്ച ജീവിതമോ, സ്വസ്ഥതയോ നല്‍കാനുമായില്ല. അന്നത്തെ സാമൂഹിക അവസ്ഥയുടെ ഒരു പരിച്ഛേദം കൂടിയാണ്‌ കവിയുടെ സ്വകാര്യ ജീവിതം. സ്നേഹം തുളുമ്പുന്ന അമ്മ, കര്‍ക്കശക്കാരനായിട്ടും ഏക മകന്റെ വഴി വിട്ട യാത്രയില്‍ അസ്വസ്ഥനായ അച്ഛന്‍ ജീവിതത്തില്‍ വന്നിറങ്ങിപ്പോയ ഭാര്യമാര്‍, കാമുകിമാര്‍.. ആര്‍ക്കും കവിയെ ഉള്‍ക്കൊള്ളാനായില്ല. അശാന്തമായ മനസ്സിലെ അന്വേഷണം ജീവിതാവസാനം വരെ കൂട്ടു നിന്നു. വഴിയാത്രക്കിടയില്‍ കണ്ടുമുട്ടിയ ചില സുഹൃത്തുക്കളൂം.

ജീവിതത്തിന്റെ ഒരവസ്ഥയില്‍ ചാക്കില്‍ നിറച്ചു വെച്ച കവിതകള്‍ കീറക്കടലാസെന്നു കരുതി കത്തിച്ചു കളഞ്ഞ ഭാര്യയുടെ സ്നേഹം ഒരുകെട്ട്‌ നൂറിന്റെ നോട്ടുകള്‍ കത്തിപ്പോയെന്നു കേട്ടാല്‍പ്പോലും ഇത്രയും വേദനതോന്നില്ലെന്ന് കവിയുടെ ആത്മഗതം.. കവിതയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെയാണ്‌ വരച്ചുകാട്ടുന്നത്‌. കവിക്കും കവിതക്കും കാശില്ലാഞ്ഞിട്ടും നല്ല ഗദ്യങ്ങള്‍ എഴുതാന്‍ കഴിഞ്ഞിരുന്നിട്ടും, കവിത തന്നെയാണ്‌ തന്റെ സഖിയെന്ന് ഉറപ്പിച്ച പി. മലയാളത്തിനു നല്‍കിയത്‌ വര്‍ണ്ണപ്പകിട്ടാര്‍ന്ന ഒരുപാട്‌ കവിതകളാണ്‌. പ്രകൃതിവര്‍ണ്ണന കവിതയില്‍ ഇത്രയും ആവാഹിച്ചിട്ടുള്ള മറ്റൊരു കവി ഉണ്ടെന്നു തോന്നുന്നില്ല. ഋതുഭേദങ്ങളുടെ വര്‍ണ്ണക്കാഴ്ചകള്‍ വരും തലമുറക്ക്‌ വാക്കുകളായി സൂക്ഷിക്കുകയാണ്‌ കവി ചെയ്തത്‌.

കവിയുടെ കാല്‍പ്പാടുകള്‍, എന്നെത്തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി തുടങ്ങി ആത്മകഥാ പരമായ ഗദ്യകൃതികളും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്‌. ഗദ്യകൃതികളാണെങ്കിലും കവിത മുറ്റി നില്‍ക്കുന്ന വാക്കുകളുടെ പ്രവാഹമാണ്‌ അനുഭവിക്കാനാവുക. കവിത വായിക്കുന്ന സുഖത്തോടെത്തന്നെ ഈ ഗദ്യങ്ങളും വായിക്കാനാവും. താമരത്തോണി, വയല്‍ക്കരയില്‍, രഥോത്സവം, പൂക്കളം, കളിയച്ഛന്‍.. തുടങ്ങിയ കാവ്യസമാഹാരങ്ങളും, സമാഹരിക്കപ്പെടാത്ത അനേകം കവിതകളും അദ്ദേഹത്തിന്റെതായിട്ടുണ്ട്‌. കേരളത്തിന്റെ മുഴുവന്‍ സ്നേഹത്തിന്‌ പാത്രീഭൂതനായിട്ടുള്ള അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ്‌ പി. ജീവിതപ്പാതയില്‍ എന്നും തനിച്ചായിരുന്നിട്ടും കവിക്കു ചുറ്റും എന്നും തിരക്കായിരുന്നു. ഒന്നു കിട്ടുമ്പോള്‍ പത്തു ദാനം ചെയ്യുന്ന സ്വഭാവം കവിയെ നിത്യ ദാരിദ്ര്യത്തിലാഴ്ത്തി. എന്നിട്ടും കൂസലില്ലാതെ തന്റെ ഓട്ടക്കയ്യിനെ പരിഹാസപൂര്‍വ്വം മാറിനിന്ന് വീക്ഷിച്ചു. സ്വന്തം ജീവിതത്തെ മാറിനിന്ന് കണ്ട്‌ നിശിതമായി വിമര്‍ശിക്കാനും കവിക്കു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണ്‌ ആത്മകഥാപരമായ ഗദ്യകൃതികള്‍ മുഴുവനും കവിതക്കു സമാന്തരമായി കവിയുടെ ജീവിതത്തെ വെളിപ്പെടുത്തുന്നത്‌.

ഇന്നും പി യുടെ കവിതകള്‍ വായിക്കുന്നവര്‍ക്ക്‌ കവിയെ അറിയാന്‍ ആഗ്രഹമില്ലാതെ വരില്ല കവിയുടെ കാല്‍പ്പാടുകള്‍ തേടി യാത്രയാവുമ്പോള്‍ നാമെത്തിച്ചേരുക ജീവിതം കവിതക്കായി ഒഴിഞ്ഞുവെച്ച ഒരു നിത്യകാമുകന്റെ അടുത്താണ്‌. തന്നെത്തന്നെ തിരയുന്നതിനായി പരശ്ശതം കാതം നടന്ന് തളര്‍ന്ന കവി.

തീര്‍ന്നു മധുരവിഭവങ്ങളൊക്കെയും
ശൂന്യമായ്‌ മുന്തിരിപ്പാത്രങ്ങളൊക്കെയും
വന്നു നീ വൈകിയ വേളയില്‍, ക്കത്തിയ
ചന്ദനപ്പൂത്തിരി ചാരം മരിക്കവേ
എന്നു പാടി കവിയരങ്ങൊഴിഞ്ഞ കവിമുത്തച്ഛന്‍. വള്ളുവനാടിന്റെ വഴികളില്‍ യാത്ര ചെയ്യുമ്പോള്‍ തിരുവില്വാമലയിലെ ആല്‍ച്ചുവട്ടിലെത്തുമ്പോഴെല്ലാം ഒരു വല്ലാത്ത അസ്വസ്ഥതയായി ഉള്ളില്‍ നിറയുന്ന പി. അദ്ദേഹം സ്വപനം കണ്ടതേറെയും വള്ളുവനാട്ടിലിരുന്നായിരുന്നു. ആയുസ്സിന്റെ വലിയൊരു ഭാഗം അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ വള്ളുവനാട്‌. ജന്മശതാബ്ദി ആഘോഷിക്കുമ്പോഴും ഈ കളിയച്ഛനെ, കവിയുടെ മനസ്സിനെ മനസ്സിലാക്കുവാന്‍ ആര്‍ക്കെങ്കിലുമായോ? ഉത്തരം പറയാന്‍ കവിയില്ല. അദ്ദേഹം സമ്മാനിച്ച കവിതകള്‍ മാത്രം ബാക്കി. കാലാതിവര്‍ത്തിയായി കവിയുടെ കാല്‍പ്പാടുകള്‍ തേടുന്നവര്‍ക്ക്‌ വഴികാട്ടിയായി കവിയുടെ അസ്വസ്ഥത നെഞ്ചേറ്റുന്നവര്‍ക്ക്‌ ഒരിത്തിരി വെളിച്ചമായി മരണമില്ലാത്ത കവിതകള്‍.

Thursday, July 19, 2007

വ്യക്തിചിത്രങ്ങള്‍ - മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി

കാലവര്‍ഷം

രാത്രി കനത്തുവരികയണ്‌. മഴയുടെ ശക്തി കൂടിവരികയാണ്‌. അവസാന വണ്ടിവരാറായിട്ടും ഉണ്ണിയെ കാണാനില്ല. ഇനി ഉണ്ണിക്കു വരാന്‍ കഴിയില്ലെന്നുണ്ടൊ? ഉത്തരമില്ലാത്ത ചോദ്യത്തിന്‌ വിരാമമായി അവസാന വണ്ടി കിതച്ചെത്തി. കൂടുതലൊന്നുമാലോചിക്കാതെ വണ്ടിയില്‍ കയറി. പിറ്റേന്നു കാലത്തെത്തുന്ന ജയന്തിയില്‍ വരുന്നവരെ കാത്തുനില്‍ക്കാമെന്നേറ്റിരുന്നു. ദാദറില്‍ വണ്ടിയിറങ്ങിയപ്പോള്‍ സ്റ്റേഷന്‍ പറിസരം തികച്ചും ശൂന്യം. തലയില്‍ കെട്ടുന്ന തോര്‍തഴിച്ച്‌ പുതച്ചുറങ്ങുന്ന ഏെതാനും പോര്‍ട്ടര്‍മാര്‍ മാത്രം. ഇനിയും ഒന്നു രണ്ടു മണിക്കൂര്‍ കഴിച്ചുകൂട്ടണം. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഉണ്ണി പതുക്കെ നടന്നെത്തി.എന്നോട്‌ കല്യാണ്‍ സ്റ്റേഷനില്‍ കാണാമെന്നു പറഞ്ഞതെല്ലാം ഉണ്ണി മറന്നിരുന്നു.

വണ്ടിയില്‍ നിന്നും സുസ്മേരനായി അയാള്‍ ദാദറിലെ നനവിലേക്കിറങ്ങി. കണ്ടതും കൈകള്‍ കൂട്ടിപിടിച്ച്‌ പതിഞ്ഞ ഒരു ചിരി. അല്‍പ്പം നാട്ടുവര്‍ത്തമാനങ്ങള്‍. കൂടെവന്നയാളെ വിശദമായി പരിചയപ്പെടുത്തല്‍... കുറച്ചു നേരംകൊണ്ടുതന്നെ തലേരാത്രിയിലെ വിഷമതകളെല്ലാം അലിഞ്ഞില്ലാതായി.

ജുഹുവിലെ വഴിവക്കിലെ ചായക്കടയില്‍ നിന്നും വിശാലമായി ചായ കുടിച്ച ശേഷം വീണ്ടും യാത്ര. അന്ധേരിയില്‍ എത്തിയപ്പോഴെക്കും കഥകളൊരുപാടു പറഞ്ഞുകഴിഞ്ഞിരുന്നു.

യാത്ര പറഞ്ഞിരങ്ങുമ്പോള്‍ പിന്‍ വിളിയായി ചോദ്യം. ഇനി ഞാന്‍ പോവും വരെ ഉണ്ണിയുടെ കൂടെയുണ്ടാവില്ലേ?'വന്നും പോയും പോയും വന്നും' കൂടെയുണ്ടാവുമെന്ന എന്റെ മറുപടി അയാളെ രസിപ്പിച്ചെന്നു തോന്നി.

പിറ്റേന്നു കാലത്ത്‌ ഉണ്ണിയുടെ വിളി. ഉച്ചക്ക്‌ ഡോംബിവലിയില്‍ കാണാമെന്നും, അവിടെനിന്നു വൈകുന്നേരം അന്ധേരിയിലേക്കു വരികയും വേണം. വൈകുന്നേരത്തെ തിരക്കില്ലാത്ത യാത്രയില്‍ കഥയുടെ ലോകത്തേ കഥകളും കഥക്കുപിന്നിലെ കഥകളുമായി... സമയവും ദൂരവും അപ്രസക്തമാവുബോള്‍ പറഞ്ഞു തീരാത്ത കഥകള്‍ ബാക്കി. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പെട്ടെന്നെന്തോ ഓര്‍ത്തപോലെ തിരിച്ചുവിളിച്ചു. 'നാളെ രാത്രി പരിപാടി കഴിഞ്ഞ്‌ അംബര്‍നാഥില്‍ നമുക്കൊന്നു കൂടിയാലോ?' 'ആവാം' എന്ന മറുപടിക്ക്‌ നിറഞ്ഞ ചിരി സമ്മാനം...

അയാളുടെ കഥകളിലെ സജീവ സാന്നിധ്യമായ അഥവാ സംഭവങ്ങളുടെ പശ്ചാത്തലമായ രാത്രി... ഉറക്കമൊഴിക്കലിന്റെ രസവുമായി അയാളും കേള്‍വിക്കാരായി ഞങ്ങള്‍ അഞ്ചുപേരും. കഥകള്‍ക്കിടക്ക്‌ വെളിപാടുപോലെ 'ദേവി നല്ലപൊലെ കവിത ചൊല്ലുമെന്ന് ഉണ്ണി പറഞ്ഞു. ഇനി ദേവിയുടെ കവിതയാവട്ടെ.' സ്നേഹത്തില്‍ പൊതിഞ്ഞ നിര്‍ബന്ധം. മടിച്ചു മടിച്ചു ദേവി കവിത ചൊല്ലി.

ഒളപ്പമണ്ണ കവിതകളുടെ സൌ ന്ദര്യത്തെക്കുറിച്ച്‌ ഒരു നീണ്ട പ്രഭാഷണം. അതിനുശേഷം ഒരു കവിത. അയാളുടെ കഥകള്‍ മാത്രം കേട്ടു ശീലിച്ച ഞങ്ങള്‍ക്ക്‌ ഒരുഗ്രന്‍ വിരുന്നുകിട്ടിയ പ്രതീതി. 'കഥ മാത്രമല്ല കവിതയും എനിക്കു വഴങ്ങുമെന്ന് ഒരു തുടര്‍ ചിരി.

കൂടിച്ചേരലിന്റെ രസച്ചരടറുത്ത്‌ രാത്രിയുടെ അവസാന യാമത്തില്‍ ഞാന്‍ യാത്ര പറഞ്ഞു. തീരെ സമ്മതമില്ലാതെ എന്റെ പിടിവാശിക്ക്‌ സമ്മതമായി നിശ്ശബ്ദ യാത്രാമൊഴി.

വേനല്‍

‍രാവിലെത്തന്നെ മറക്കാതെ വിളിച്ചു. ഉച്ചയുറക്കം ഭംഗിക്കാന്‍ ഞാന്‍ ചെല്ലുമെന്നു പറഞ്ഞു. കത്തുന്ന വെയിലില്‍ ബസ്സിറങ്ങി, വയലുകള്‍താണ്ടി വീട്ടിലെത്തുമ്പോള്‍ വരാന്തയിലെ ചാരുകസേലയില്‍ വഴിക്കണ്ണുമായി അയാള്‍. ഒരു നീണ്ട യാത്ര കഴിഞ്ഞെത്തിയിട്ട്‌ അധികമായില്ലെന്നു പരാതി പറയുന്ന ചിതറിക്കിടക്കുന്ന മാസികകളും എഴുത്തുകളും.

ബൊംമ്പെയില്‍ പറഞ്ഞു തീരാത്ത കഥകള്‍ കേള്‍ക്കാന്‍ പോയതാണ്‌. കൂടാതെ ബൊംമ്പെയില്‍നിന്നും ഇറങ്ങുന്ന മാസികക്ക്‌ അയാളുടെ അഭിമുഖം വേണമെന്ന് പറഞ്ഞത്‌ ഒരു ദൌത്യമായി ഞാന്‍ എറ്റെടുത്തിരുന്നു. ചെന്നയുടന്‍ തന്നെ അഭിമുഖത്തിന്റെ കാര്യം എടുത്തിട്ടു. അല്‍പനേരത്തെ നിശ്ശബ്ദത. 'എതായാലും കുറച്ചുകാലത്തിനു ശേഷം കാണുകയല്ലേ, നമുക്കല്‍പ്പം സംസാരിച്ചിരിക്കാം.അതുകഴിഞ്ഞാവാം അഭിമുഖമെല്ലാം. സൌമ്യമായ വാക്കുകള്‍. മണിക്കൂറുകള്‍ നീങ്ങിയതറിയാതെ കഥകളുടെ മാസ്മരികതയില്‍ മുങ്ങിയ എന്നെ ഉണര്‍ത്തിയത്‌ 'സന്ധ്യയാവാറായി.. നമുക്കൊന്നു നടക്കാനിറങ്ങിയാലോ' എന്ന അയാളുടെ ചോദ്യമാണ്‌. സ്വന്തം കഥയുടെ പശ്ചാത്തലത്തിലേക്ക്‌ കഥാകൃത്ത്‌ നടന്നിറങ്ങുന്നത്‌ പുതിയ കഥകള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ തേടിയാണ്‌.

യാത്രപറയുന്നതിന്‌ ആമുഖമായി വീണ്ടും ബൊംമ്പെയിലേക്കു ക്ഷണിച്ചു. ഉണ്ണിയോടൊപ്പം കുറച്ചു ദിവസം വന്നു നിന്നുകൂടെ എന്ന ചോദ്യത്തിന്‌ മറ്റൊരു കഥ മറുപടിയായി - ചുറ്റിലും മലകള്‍ കാവല്‍ നില്‍ക്കുന്ന ഈ താഴ്വാരത്തില്‍ കഴിയുമ്പോള്‍ വല്ലാത്ത സുരക്ഷിത ബോധമാണ്‌. പലപ്പോഴും ഈ ബന്ധനത്തില്‍ നിന്ന് കുതറി മാറാന്‍ ശ്രമിച്ചിട്ടുണ്ട്‌. എവിടെപ്പോയാലും കുറച്ചുകഴിയുമ്പോള്‍ വല്ലാത്തൊരസ്വസ്ഥത, തിരിച്ചിവിടെയെത്തുന്നവരേക്കും. ഈ നാടും നാട്ടുകാരുമണ്‌ എന്റെ കഥയില്ലായ്മകള്‍ ഇവിടം വിട്ട്‌ എങ്ങോട്ടും പോവാന്‍ കഴിയുന്നില്ല.

കഥകളില്‍ നിറഞ്ഞ, കഥ നിറഞ്ഞ വീഥികളില്‍ ഒരുമിച്ചു നടക്കുമ്പോള്‍ ഞാനും ആ ഹൃദയബന്ധം അറിയുകയായിരുന്നു.

മുകളിലെ തണുത്തുറഞ്ഞ കാലവര്‍ഷത്തിലും, കത്തിയെരിയുന്ന വേനലിലും നിറഞ്ഞ സാന്നിധ്യമായ അയാള്‍ കഥാകൃത്തായ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി തന്നെ.

ജീവിതം ഒരു ചെറുകഥപോലെ...
വാക്കുകളുടെ ആധിക്യമില്ല...
തെളിമയുള്ള ചിന്തപോലും പൂര്‍ണ്ണമായി പകരാതെ മറ്റുള്ളവരുടെ വിചാരങ്ങള്‍ക്ക്‌ വിട്ടുകൊടുക്കുന്ന രീതി...
കൃഷ്ണന്‍ കുട്ടിയേട്ടന്റെ എന്തു പ്രത്യേകതയാണ്‌ എന്നെ ആകര്‍ഷിച്ചത്‌? എപ്പോഴും പ്രസന്നമായ ഭാവമാണോ? സൌമ്യമായ മുഖം നിറഞ്ഞിറങ്ങുന്ന ചിരിയാണോ? പതിഞ്ഞ നിറുത്തി നിറുത്തിയുള്ള സംസാരമോ അതൊ കഥകള്‍ക്കിടക്ക്‌ പെട്ടെന്ന് നിശ്ശബ്ദമാവുന്ന, മറ്റേതോ ലോകത്തേക്ക്‌ യാത്രയാവുന്ന, മറ്റേതോ സ്വരത്തിനു കാതോര്‍ക്കുന്ന അര്‍ധവിരാമങ്ങളുടെ തുടര്‍ച്ചയാണൊ അറിയില്ല. നിറഞ്ഞ സ്നേഹവും, എല്ലാവരോടും സൌമ്യമായി പെരുമാറാനുള്ള കഴിവും ഓര്‍ക്കാതിരിക്കാനാവില്ല.

അധ്യാപനത്തിലൂടെ സ്വായത്തമാക്കിയ സംവേദന രീതികള്‍ ജീവിതത്തിലും, കഥകളിലും യഥേഷ്ടം ഉപയോഗിക്കുകയയിരുന്നു. അനവസരത്തില്‍ അര്‍ഥവിരാമമിടുന്ന വാക്കുകള്‍ പോലും മൌനത്തിലൂന്നിയ വചാലതയിലൂടെ പൂര്‍ണ്ണത പ്രാപിക്കുന്നതിന്‌ എത്രയോതവണ സാക്ഷിയാവാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്‌. ഒട്ടുമിക്ക കഥകളിലും കഥാപാത്രമാവുന്നത്‌ 'ഞാനും' 'അയാളു' മാണ്‌. ഇതിലെ ഞാന്‍ കഥാകൃത്താവാം, വായനക്കാരനാവാം അതുമല്ലെങ്കില്‍ പേരില്‍ പ്രസക്തിയില്ലാത്ത കഥാപത്രമാവാം. ജീവിതതില്‍ നിന്നും കഥകളെ വേര്‍തിരിക്കാന്‍ കഴിയാത്ത അസ്വസ്ത മനസ്സിന്റെ പ്രതീകം കൂടിയാവാം ഒരുപക്ഷേ 'ഞാന്‍' എന്ന കഥാപാത്രം. എഴുതാനായി എഴുതുക എന്നതല്ല മറിച്ച്‌ എഴുതാനാവാതെ വയ്യെന്ന് തോന്നുമ്പൊള്‍ മാത്രം എഴുതുക എന്നതായിരുന്നു കൃഷ്ണന്‍ കുട്ടിയേട്ടന്റെ രീതി. അതുകൊണ്ടാവാം കുറച്ചു കഥകളും, എതാനും ലഘു നോവലുകളും വായനക്കാര്‍ക്കായി സമര്‍പ്പിച്ച്‌ എഴുത്തിന്റെ തട്ടകത്തില്‍നിന്നും അഭിനയ രംഗത്തേക്ക്‌ ചുവടുമാറ്റം.

സീരിയല്‍ അഭിനയം പാലക്കാടന്‍ മണമുള്ള കഥകള്‍ക്ക്‌ അര്‍ധവിരാമമിടുന്നു എന്ന എന്റെ പരാതിക്ക്‌ മറ്റൊരു ചിരിയായിരുന്നു മറുപടി. എര്‍പ്പെടുന്ന എല്ലാ മേഖലകളിലും ഒരേപോലെ ശോഭിക്കുവാനുള്ള സിദ്ധി കൃഷ്ണന്‍ കുട്ടിയേട്ടനില്‍ അന്തര്‍ലീനമായിരുന്നു. ലളിതവും അനായാസവുമായ അഭിനയം കൊണ്ട്‌ വീടുകളുടെ സ്വീകരണമുറികളില്‍ തന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ എളുപ്പം കഴിഞ്ഞു.

തിരുവനന്തപുരത്ത്‌ കുറച്ചുനാള്‍ കഴിയുംബോഴെക്കും മുണ്ടൂരിന്റെ വിളി കൃഷ്ണന്‍ കുട്ടിയേട്ടനെ തേടിയെത്തും. അങ്ങിനെ വന്നും പോയും പോയും വന്നും കൃഷ്ണന്‍ കുട്ടിയേട്ടന്‍ എഴുത്തും അഭിനയവും ഒരുമിച്ച്‌ കൊണ്ടുനടന്നു.

മുണ്ടൂരിനു കാവല്‍നില്‍ക്കുന്ന മലകളുടെ അദൃശ്യ ബന്ധനം മറ്റൊരു കഥയാക്കി, കധയില്‍ മാത്രൊ കേട്ടിട്ടുള്ള ലോകത്തേക്ക്‌ കൃഷ്ണന്‍ കുട്ടിയേട്ടന്‍ യാത്രയായി. എപ്പ്പോഴും പ്രസന്ന വിതറുന്ന വിടര്‍ന്ന ചിരിയും സൌമ്യഭാഷണങ്ങളും ഇനി ഓര്‍മ്മയില്‍ മാത്രം.

പതിഞ്ഞ നിറുത്തി നിറുത്തിയുള്ള സംസാരത്തിന്‌ പൂര്‍ണ്ണവിരാമമിട്ടുകൊണ്ട്‌ കൃഷ്ണന്‍ കുട്ടിയേട്ടന്‍ വാക്കുകളില്ലാത്ത ലോകത്തില്‍...
കഥയിഷ്ടപ്പെടുന്നവരെ തനിച്ചാക്കി കൃഷ്ണന്‍ കുട്ടിയേട്ടന്‍ എവിടെപ്പോവാന്‍?
ഇന്നുവരെ പറയാത്ത പുതിയ കഥകളുമായി നിര്‍ഞ്ഞു ചിരിച്ചുകൊണ്ട്‌ വീണ്ടും കൃഷ്ണന്‍ കുട്ടിയേട്ടന്‍ വരും, കണ്ണടക്കുമ്പോഴെല്ലാം മൂന്നാമതൊരാളുടെ അദൃശ്യ സാന്നിധ്യമായി...
പറയാതെ ബാക്കിയായ വാക്കുകാളല്‍ യാത്രാമൊഴി...
നിറമുള്ള ഓര്‍മ്മകള്‍ക്ക്‌ അര്‍ദ്ധ വിരാമം...