Tuesday, June 30, 2020

ഓർമ്മചിത്രങ്ങൾ - ബാബു നാരായണൻ (സംവിധായകൻ)



ഇന്ന് ബാബുവേട്ടൻ ഓർമ്മയായിട്ട് ഒരു വർഷം. വളരെക്കുറച്ചു തവണ മാത്രമേ നേരിൽ കണ്ടിട്ടുള്ളു എങ്കിലും എനിക്കേറെ ഇഷ്ടമായിരുന്നു. സൗമ്യ ഭാഷണം, സന്തോഷം സ്ഫുരിക്കുന്ന മുഖം, മന്ദഹാസം എല്ലാം ആകർഷണീയങ്ങൾ തന്നെ. ഒട്ടുമിക്കവാറും ഏതെങ്കിലും വിശേഷങ്ങളിൽ പങ്കെടുക്കുമ്പോഴായിരിക്കും കൂടിക്കാഴ്ചകൾ .

അച്ചുമ്മാമന്റെ (കൊടിക്കുന്നത്ത് അച്ച്യുത പിഷാരടി) നൂറാം പിറന്നാൾ . വേദിയിൽ അനുമോദത്തിന്റെയും ആശംസകളുടേയും ഒഴിമുറിയാ പ്രവാഹം. സദസ്സിന്റെ പിൻനിരയിൽ ഇരിക്കുന്നു ബാബുവേട്ടൻ. സാധാരണ ഇത്തരം ദിവസങ്ങളിൽ സ്റ്റേജിലും സ്റ്റേജിനു പിറകിലും ഓടി നടക്കുന്നതാണ് കാണാറ്. ഉത്സാഹികൾ ധാരാളമുള്ളതിനാലാവാം ഈ സ്വസ്ഥത.

ഞാൻ പതുക്കെ അടുത്തു ചെന്നിരുന്നു. പതിവു പോലെ ഒരു ചിരി സമ്മാനം. എന്നെ തിരച്ചറിഞ്ഞില്ലേ എന്നാരു സംശയം. പതുക്കെ ഞാൻ സംസാരിച്ചു തുടങ്ങി. സത്യത്തിൽ അപ്പോഴാണ് ബാബുവേട്ടൻ എന്നെ ശ്രദ്ധിച്ചത്.

"ഇങ്ങനെ ഒരു വേഷത്തിൽ പ്രതീക്ഷിച്ചില്ല. ജുബ്ബയിട്ടെ കണ്ടിട്ടുള്ളുവല്ലോ?" തെല്ലൊരു സന്ദേഹത്തോടെയുള്ള ചോദ്യം.

"രാവിലെ കുറച്ച് ഉത്സാഹമുണ്ടായിന്നു . അതിന് ഈ വേഷമാ നല്ലതെന്ന് തോന്നി" ചെറു ചിരിയോടെ എന്റെ മറുപടി.

പിന്നെയെല്ലാം പതിവു പോലെ . കുശലാന്വേഷണങ്ങൾ, സിനിമാ, സാഹിത്യം, സംഗീതം ഇടതടവില്ലാതെയുള്ള ചർച്ചകൾ . 

" ഒരു പുതിയ സിനിമ ചെയ്യാൻ വിചാരിച്ചിരുന്നു. ചെമ്പൈ സ്വാമിയെക്കുറിച്ച്" ബാബുവേട്ടൻ മനസ്സു തുറക്കുകയാണ്.

" ഞങ്ങൾ ബോംബെയിൽ നിന്ന് ചെമ്പൈ സ്വാമിയുടെ ജീവിതത്തെയും സംഗീതത്തേയും ആസ്പദമാക്കി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പാവന ഗുരു - അറിഞ്ഞിരുന്നെങ്കിൽ ഞാൻ കയ്യിൽ കരുതിയേനെ." എന്റെ പരിഭവം.

"സ്വാമിയുടെ ശിഷ്യന്മാരുടെ ലേഖനങ്ങളൊക്കെ ഉള്ളതല്ലേ? ഞാനത് പാലക്കാട് ശാന്താ ബുക്സ്റ്റാളിൽ നിന്നും വരുത്തി. ബോംബെയെന്നു കണ്ടിരുന്നു പക്ഷേ അത് തന്റെയാണെന്ന് അറിഞ്ഞില്ല."

"എന്നിട്ട് എത്രത്തോളമായി. തിരക്കഥ തുങ്ങിയോ?" എന്റെ കൗതുകം .

ഒരു ഹൃദ്യമായ ചിരിയുടെ അകമ്പടിയോടെ "ഇത്ര ശുദ്ധനായ ഒരാളെക്കുറിച്ച് സിനിമ ചെയ്യാൻ ബുദ്ധിമുട്ടാണ്. ഒരാൾക്ക് ഇത്ര സാത്വികനായി ഒരു കുട്ടിയേപ്പോലെ എങ്ങിനെ ഈ വയസ്സു വരെ ജീവിക്കാനായി എന്നതാണ് അത്ഭുതം. എത്ര ആലോചിച്ചിട്ടും വ്യക്തത വരുന്നില്ല. കുറേ പേരോട് സംസാരിച്ചു എല്ലാവർക്കും  പറയാനുള്ളതേതാണ് ഒന്നു തന്നെ. ഇനി വേണമെങ്കിൽ കുറച്ചു കൂടി ശ്രമിച്ചാൽ ഒരു ഡോക്യുമെന്ററി ചെയ്യാം അതെ നടക്കൂ"

പിന്നേയും ഏറെ കാര്യങ്ങൾ ചർച്ച ചെയ്ത് ഊണും കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
"ഇനി ഈ വേഷത്തിലായാലും ഓർമ്മയുണ്ടാവുംട്ടോ." ചെറു ചിരിയോടെയുള്ള യാത്രാമൊഴി.

അങ്ങിനെ ബാബുവേട്ടൻ എറെ ആഗ്രഹിച്ച ആ ജീവചരിത്രം വെറും മോഹമായി അവശേഷിച്ചു. എത്ര തീക്ഷണമായിരുന്നു ആ ആഗ്രഹമെന്നത് അന്നത്തെ വാക്കുകളിൽ പ്രകടമായിരുന്നു. അതിനുശേഷം ഒരു മുഴുനീള സിനിമ മാത്രം. എല്ലാവരും യാത്രയാവുന്നത് ഇങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കിവെച്ചായിരിക്കും അല്ലേ?

ഓർമ്മയിൽ ഒരുമിച്ചു കഴിഞ്ഞ ഓരോ നിമിഷവും തെളിമയോടെത്തന്നെ ഉണ്ട്. മരണമില്ലാത്ത ഓർമ്മകൾ ...
പ്രണാമം.