Wednesday, February 20, 2008

സ്വപ്നം

സമയം സന്ധ്യ. എന്തെ ഇങ്ങിനെ തുടങ്ങാന്‍ എന്നാരും ചോദിക്കേണ്ട. ഇതെന്റെ മാത്രം കഥയാണ്‌. ഈ കഥയിലാണെങ്കില്‍ ചോദ്യവുമില്ല.
അപ്പോള്‍ പറഞ്ഞുവന്നത്‌ സമയം സന്ധ്യ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങി വെറുതെ കാത്തുനില്‍ക്കുന്നവരുടെ കയ്യിലിരിക്കുന്ന ബോര്‍ഡുകള്‍ വായിച്ചുനോക്കി പുറത്തേക്കു നടന്നു വരുമ്പോഴാണ്‌ ഞെട്ടലുണ്ടാക്കുന്ന ആ കാഴ്ച കണ്ടത്‌. എന്റെ പേരെഴുതിയ ബോര്‍ഡുമായി ഒരാള്‍ കാത്തുനില്‍ക്കുന്നു. ഇനി വേറെ വല്ലവരെയും കാത്താണോ നില്‍ക്കുന്നതെന്നറിയണമല്ലോ എന്നുകരുതി കുറച്ചു മാറി നിലയുറപ്പിച്ചു. സഹയാത്രികരെല്ലാം പോയിക്കഴിഞ്ഞിട്ടും ബോര്‍ഡിനു മാറ്റമൊന്നുമില്ലായിരുന്നു. സമയം അതിവേഗം കടന്നു പോവുന്നതിനാലും, വൈകിയാല്‍ വീട്ടിലെത്താന്‍ ബസ്സുകിട്ടില്ലെന്ന് നല്ല ഉറപ്പുള്ളതിനാലും കുറേശ്ശെ ഉള്ളിടിച്ചു തുടങ്ങി. ശങ്ക തീര്‍ക്കാതെ പോവുന്നതും ശരിയല്ലല്ലോ?
ഇരുന്നും കടന്നും ചിന്തിച്ച ശേഷം നേരിട്ടു മുട്ടിനോക്കാമെന്ന തീരുമാനത്തിലെത്തി. പിന്നെ രണ്ടും കല്‍പ്പിച്ച്‌ ബോര്‍ഡിനടുത്തേക്കു ചെന്നു. ശ്രദ്ധിച്ചു വായിക്കുന്നതായി ഭാവിച്ച്‌ ഒരല്‍പനേരം ബോര്‍ഡിനുമുമ്പില്‍ കഴിച്ചുകൂട്ടി. എന്റെ മുഖത്തെ ശങ്ക കണ്ടിട്ടാവാം അയാള്‍ ചോദിച്ചു "ബോംബെയില്‍ നിന്നാണോ?" അതുകൂടി കേട്ടപ്പോള്‍ അയാള്‍ കാത്തുനില്‍ക്കുന്നത്‌ എന്നെത്തന്നെയെന്ന തോന്നല്‍ പൂര്‍വ്വാധികം ശക്തിപ്പെടുന്നതും, എന്റെ ശങ്ക മൂത്രശങ്കയായി പരിണമിക്കുമോ എന്നും സംശയമായിത്തുടങ്ങി. ഒരു പരിചയവുമില്ലാത്തയാള്‍ എന്നെ കാത്തുനില്‍ക്കുക എന്നു ചിന്തിച്ചപ്പോള്‍ത്തന്നെ ശരീരം കുറേശ്ശെ വിറകൊള്ളുന്നുണ്ടോ എന്നൊരു സംശയം.
സംഭരിക്കാവുന്നത്രയും ധൈര്യം ഒന്നിച്ചുചേര്‍ത്ത്‌ ഞാന്‍ തട്ടിവിട്ടു "എന്നെയാണൊ നിങ്ങള്‍ കാത്തുനില്‍കുന്നത്‌?" കാത്തുനില്‍പ്പിന്റെ അസ്വസ്ഥതയില്ലാതെ അയാള്‍ വിശാലമായി ചിരിച്ചു. കഷണ്ടികയറിയ തലയില്‍ ഒന്നു തടവി അയാള്‍ വലതു കൈ നീട്ടി. സ്വീകരിക്കണൊ എന്നൊരുനിമിഷം ചിന്തിച്ചെങ്ങിലും എന്റെ വലതു കൈ അറിയാതെ മുന്നോട്ടു നീങ്ങിയിരുന്നു.
മൂക്കിനുമുകളില്‍ നിന്നും താഴേക്കൂര്‍ന്നിറങ്ങിയ കണ്ണട ശരിയാക്കി ഒരല്‍പ്പം പതിഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു : ഞാന്‍ കാത്തുനില്‍കയായിരുന്നു. ഇന്നു വരുമെന്ന് അറിഞ്ഞപ്പോള്‍ നേരിട്ടുകണ്ടൊന്ന് ഞെട്ടിക്കാമെന്നു വെച്ചു.
അന്തം വിട്ടുനില്‍ക്കുന്ന എന്റെ മുഖത്ത്‌ ദീനതയെന്നു വിശേഷിപ്പിക്കാവുന്ന ഒരുതരം ഭാവമായിരിക്കണം ഉണ്ടായിരുന്നത്‌. അതുകൊണ്ടാവാം കണ്ണട ഒരല്‍പ്പം കൂടി മേല്‍പ്പോട്ടുയര്‍ത്തി അയാള്‍ പറഞ്ഞു. "അല്ല ഞാന്‍ ആരാന്നു പറഞ്ഞില്ലല്ലോ അല്ലെ? ഞാന്‍ കുറുമാന്‍. ദുബായിലാണ്‌. ഒരുമാസത്തെ ലീവില്‍ വന്നതാണ്‌. അതിനിടക്കാണ്‌ താന്‍ വരുന്നെന്നറിഞ്ഞത്‌. എന്നാല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നു തന്നെ പൊക്കിയേക്കാമെന്നു വെച്ചു."
പരിഭ്രമം സന്തോഷമായി മാറിയപ്പോള്‍ ഞാന്‍ കുലുക്കാന്‍ മറന്ന കൈ നല്ലപോലെ കുലുക്കി. തിരിച്ചറിയാത്തതിലെ ഖേദപ്രകടനത്തിനു ശേഷം പതുക്കെ പുറത്തേക്കു നടന്നു.കാത്തുനില്‍ക്കുന്ന കാറില്‍ക്കയറി, അപ്പോഴും എങ്ങൊട്ടാണ്‌ പോവുന്നതെന്ന് ഞാന്‍ തിരക്കിയില്ല.
ഞങ്ങള്‍ യാത്ര തുടങ്ങി. വഴിയിലൊന്നും ആരേയും കാണാനില്ലായിരുന്നു. വാഹനങ്ങളും കുറവ്‌. കാറിന്റെ വേഗത കൂടിക്കൂടി വരുന്നു. കുറുമാന്റെ ഡ്രൈവിംഗ്‌ പാടവത്തില്‍ എനിക്കസൂയ തോന്നി.
വേഗതയുടെ ഹരത്തില്‍ പിന്നിട്ടു പോകുന്ന വഴിവക്കിലെ മരങ്ങളുടെ എണ്ണമെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. പെട്ടെന്നാണ്‌ ഒരു വളവടുത്തതും കുറുമാന്‍ കാര്‍ വെട്ടിച്ച്‌ വലത്തോട്ടെടുത്തതും. അറിയാതെ എന്റെ കൈ തട്ടി ഇടതുവശത്തെ വാതില്‍ തുറന്ന് ഞാന്‍ പുറത്തേക്ക്‌ തെറിച്ചു വീണു. എന്റെ തൊണ്ടയില്‍ നിന്നും ഉയര്‍ന്ന ശബ്ദമെന്തായിരുന്നെന്ന് എനിക്കുതന്നെ അറിയില്ല.
ശബ്ദം കേട്ട്‌ ആദ്യമെത്തിയ സഹപ്രവര്‍ത്തകന്‍ എന്തു പറ്റിയെന്ന്‌ ചോദിച്ചോടിയെത്തിയപ്പോഴാണ്‌ കമ്പ്യൂട്ടറിനുമുമ്പില്‍ വിളറിയിരിക്കുന്ന എനിക്ക്‌ അക്കിടി മനസ്സിലാക്കിയത്‌. ഉച്ചക്ക്‌ അല്‍പ്പം അധികം ഊണുകഴിച്ച്‌ കോമരത്തിന്റെ ദുബായ്‌ യാത്രാവിശേഷം വായിക്കാനിരുന്നതോര്‍മ്മയുണ്ട്‌. അതിനു ശേഷം അഭിപ്രായങ്ങള്‍ വായിച്ചിരുന്നതായും ചെറിയൊരോര്‍മ്മയുണ്ട്‌. അതെല്ലാം കൂടി എന്നെ ഈ അവസ്ഥയിലെത്തിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഏതായാലും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടല്ലോ എന്നാലോചിച്ചപ്പോള്‍ വലിയോരാശ്വാസം.എന്നാലും കോമരം ഇങ്ങനെ എന്നെ ഉപദ്രവിക്കുമെന്നു കരുതിയില്ല. ദുബായില്‍ പോയതും അവിടുത്തെ നല്ല സുഹൃത്തുക്കളോടൊപ്പം മൂന്നു ദിവസം ചിലവഴിച്ചതുമെല്ലാം ഇത്ര വിശദമായി എഴുതണമായിരുന്നോ? കൂനിന്മേല്‍ കുരു എന്നു പറഞ്ഞപോലെ അഭിലാഷങ്ങള്‍ കൊടുത്ത ചരിത്ര സംഭവം വായിക്കാനുമിടയായി. എല്ലാംകൂടി തലക്കകത്തൊരു ചുറ്റിത്തിരിച്ചില്‍. ബാക്കിപത്രം നിങ്ങള്‍ വായിച്ചുവല്ലോ?സ്നേഹം നിറഞ്ഞ ദുബായിലെ സുഹൃത്തുക്കളെ പരിചയപ്പെടാന്‍ തോന്നുന്നു. വെറുതെ.. ഒന്നുമില്ലെങ്കില്‍ ഒരു ദിവാസ്വപ്നത്തില്‍ കൂട്ടാവുമല്ലോ?