യാത്ര ചോദിച്ചിറങ്ങുന്ന വേളയില്‍
പാതിനെന്ച്ചം പൊതിഞ്ഞെടുത്തീടുക
അറിവു സാഗരം മാടിവിളിക്കവെ
വലതുകാല്‍വച്ചു പടികടന്നീടുക
വഴികളൊക്കെയും കഠിനമാമെങ്കിലും
ദൃഢമനസ്സിനാല്‍ മുറിച്ചുനീങ്ങീടുക
വഴിയറിയാതെ പകച്ചുനില്‍ക്കുമ്പോ-
ളിടം മറന്നെന്നെ വിളിച്ചുകൊള്ളുക
വഴികളേറെ നാം താണ്ടിയെത്തിയീ
കവലയിലെന്റെ വഴികുഴയുന്നു
പറക്കമുറ്റിയ കിളിയെപ്പോലെ നീ
മറവിയിലാഴ്ത്തി പറന്നുപോവുക
പറന്നിതെത്രകണ്ടുയരമെത്തിലും
തിരിയെയെത്താനീ വഴിയിതോര്‍ക്കുക
തുടിക്കും ഹൃത്തുമായ് ഇമകള്‍ പൂട്ടാതെ
തപിച്ചിരിക്കും ഞാന്‍ ദിനങ്ങളത്രയും.
വഴിയരുകിലെ കുസൃതികണ്ണുകള്‍
മറികടക്കുവാന്‍ വിളക്കുവെക്കും ഞാന്‍
ആ വിളക്കിന്റെ പ്രകാശധാരയില്‍
ഉദിച്ചു നീയിന്നു നിലാവുപെയ്യുക.
ഇടവപ്പാതിയില്‍ മഴയുതിരുകള്‍
മനസ്സിലേറ്റുനീ കുളിരുപെയ്യുക
കുളിരുകീറുന്ന ശിശിരരാത്രിയില്‍
തിളക്കും സ്നേഹത്താല്‍ തണുപ്പകറ്റുക
കഴിഞ്ഞകാലത്തിന്‍ കരുതിവെപ്പുകള്‍
അടുക്കിവെക്കവെ തിരിഞ്ഞു നോക്കുക
നിനക്കു മാത്രമായ് പകുത്തുനല്‍കിയ
ഹൃദയത്തില്‍പ്പാതി എടുത്തു വെക്കുക
നീ ഉറങ്ങുമ്പോള്‍ നിനക്കു കാവലായ്
നീ വിതുമ്പുമ്പോള്‍ അണച്ചുചേര്‍ക്കുവാന്‍
നീ വിരിയുമ്പോള്‍ ഉദിച്ചുയരുവാന്‍
നിനക്കുമാത്രമായ് തപിച്ചിരിക്കുവാന്‍.
യത്രചൊല്ലി തിരിഞ്ഞുനോക്കാതെ
പടികടന്നിന്നു നീ നടന്നീടുക
അറിവു സാഗരം മാടിവിളിക്കവെ
വലതുകാല്‍വച്ചു യാത്രയായീടുക